കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കടലിൽ ഒഴുകി കരയ്ക്കടിഞ്ഞ ഈ മൃതദേഹം നേരത്തെ പോസ്റ്റ്മോർട്ടം ചെയ്തതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മൃതദേഹത്തിൽ കാണപ്പെട്ട പ്രത്യേകതരം മുറിവുകൾ മുന്പ് എവിടെയോ വച്ച് ശാസ്ത്രീയമായി പോസ്റ്റ്മോർട്ടം ചെയ്തതിന്റെ ലക്ഷണങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ, കേരളത്തിലെ ഒരു മെഡിക്കൽ കോളജിലോ മോർച്ചറിയിലോ വച്ച് നടത്തിയ പോസ്റ്റ്മോർട്ടമല്ല ഇതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ശനിയാഴ്ചയാണ് നെല്ലിക്കുന്ന് ബീച്ചിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തുന്നത്. ഏകദേശം ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് പ്രായം നിർണയിക്കാൻ കഴിഞ്ഞിട്ടില്ല.
എവിടെയെങ്കിലും കൃത്യമായി പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മറവുചെയ്ത ശരീരം, കടലാക്രമണത്തിലോ ശക്തമായ തിരമാലകളിൽപ്പെട്ടോ ഒഴുകിപ്പോന്നതാണോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.